മുക്കം: കോഴിക്കോട് ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ഡാൻസാഫ് (DANSAF) സംഘവും മുക്കം പോലീസും. കേരളത്തിലെ പ്രധാന ലഹരി വ്യാപാരികളിൽ ഒരാളായ മുഹമ്മദ് ഹനീഫ (36), ഇയാളുടെ സഹായിയായ റെയ്ഹാനത്ത് (45) എന്നിവരെയാണ് രണ്ടര കിലോഗ്രാമോളം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഈ വൻ സംഘം വലയിലായത്.
മുക്കം അഗസ്ത്യൻമൂഴി സിവില്‍ സ്റ്റേഷന് സമീപത്തുനിന്നും 517 ഗ്രാം എംഡിഎംഎയുമായി ആദ്യം ഹനീഫയെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് റെയ്ഹാനത്തിന്റെ വാടകവീട്ടിൽ നിന്നും ബാക്കി ലഹരിമരുന്ന് കണ്ടെടുത്തത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.286 കിലോഗ്രാം എംഡിഎംഎയ്ക്ക് പുറമെ, പണം എണ്ണുന്ന യന്ത്രം, പാക്കിംഗ് സാമഗ്രികൾ, ഡിജിറ്റൽ ത്രാസുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. ആറുമാസമായി ഈ വീട് ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചുവരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിലും ട്രെയിനിലുമായി ലഹരി എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതായിരുന്നു ഹനീഫയുടെ രീതി. മുൻപ് കന്നുകാലി കച്ചവടം നടത്തിയിരുന്ന ഇയാൾ പിന്നീട് ലഹരി മാഫിയയുടെ പ്രധാന കണ്ണിയായി മാറുകയായിരുന്നു. ലഹരി ഇടപാടിലൂടെ ഇയാൾ ചുരുങ്ങിയ കാലം കൊണ്ട് വൻ സ്വത്തുക്കൾ സമ്പാദിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചെറിയ തുക പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാൾ സ്ത്രീകളെ അടക്കം ലഹരി കടത്തിനായി ഉപയോഗിച്ചിരുന്നത്.
ജില്ലയിലെ ലഹരി വിരുദ്ധ പോരാട്ടത്തിലെ നിർണ്ണായകമായ ഈ നീക്കം വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളിലേക്ക് വഴിതെളിക്കുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.




