മടിക്കേരി:കുടകിൽ വനത്തിൽ കാണാതായ മലയാളി പെൺകുട്ടിയെ നാലാം ദിവസം കണ്ടെത്ത
കുടകിലെ വനമേഖലയിൽ ട്രക്കിങ്ങിനിടയിൽ കാണാതായ മലയാളി പെൺകുട്ടി ശരണ്യയെ നാല് ദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ തടിയന്റെ മുകൾ മലയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി വനംവകുപ്പും പോലീസും പ്രദേശത്ത് നടത്തിവന്ന വലിയ രീതിയിലുള്ള തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്താനായത്.
ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപതംഗ സംഘത്തോടൊപ്പമാണ് ശരണ്യ കുടകിലേക്ക് ട്രക്കിങ്ങിനായി എത്തിയത്. വനസൗന്ദര്യത്തിന് പേരുകേട്ട തടിയന്റെ മുകൾ മലയിൽ വെച്ചായിരുന്നു സംഘത്തിൽ നിന്നും ശരണ്യയെ കാണാതായത്. പ്രദേശം വന്യജീവി ശല്യം രൂക്ഷമായ ഇടമായതിനാൽ വലിയ ആശങ്കയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നത്.
മലമുകളിൽ ശരണ്യയെ കണ്ടെത്തിയെന്ന വിവരം പുറത്തുവന്നതോടെ വലിയ ആശ്വാസമാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിച്ചത്. വിവരം അറിഞ്ഞയുടൻ സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള സംഘം പെൺകുട്ടിയെ കണ്ടെത്താനായി മലമുകളിലേക്ക് തിരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

Kerala



