ചിക്കമംഗളൂരു:കർണാടകയിലെ ചിക്കമംഗളൂരുവിൽ കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയതിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ബാബാ ബുധൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് നാല് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് 40 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമുണ്ടായിരുന്ന ശ്രീനന്ദയെ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് കാണാതാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന അഭ്യൂഹങ്ങൾക്കിടെ നൂറോളം വരുന്ന തിരച്ചിൽ സംഘം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്താനായത്.
ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കുട്ടി തനിയെ ഇത്രയും ദൂരേക്ക് പോകാനോ അബദ്ധത്തിൽ താഴേക്ക് വീഴാനോ ഉള്ള യാതൊരു സാഹചര്യവും അവിടെയില്ലെന്ന് കുട്ടിയുടെ ചെറിയച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ബന്ധുക്കൾ ഇറങ്ങി തിരച്ചിൽ നടത്തിയ ഭാഗത്തുനിന്നുതന്നെയാണ് ഇപ്പോൾ മൃതദേഹം ലഭിച്ചിട്ടുള്ളതെന്നും, കാണാതായ സമയത്തിനും മൃതദേഹത്തിന്റെ പഴക്കത്തിനുമിടയിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും കുടുംബം സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കർണാടക പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.




