തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിന് തൊട്ടുമുന്നിൽ പോലീസുകാർ തമ്മിലേറ്റുമുട്ടി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറെ ജൂനിയർ ഓഫീസർ പരസ്യമായി മർദ്ദിച്ചു. മ്യൂസിയം സ്റ്റേഷനിലെ സി.പി.ഒ വിശാഖിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ 2023 ബാച്ചിലെ ജൂനിയർ പോലീസുകാരൻ കിരണിനെതിരെ പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാവിലെ വി.ഐ.പി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പാതയോരത്ത് പാർക്ക് ചെയ്തിരുന്ന വണ്ടികൾ മാറ്റാൻ വിശാഖ് നിർദ്ദേശിച്ചിരുന്നു. ഇതിനിടെ റോഡരികിൽ കിടന്നിരുന്ന ഒരു കാറിലുണ്ടായിരുന്ന സ്ത്രീയോട് വണ്ടി അല്പം മുന്നോട്ട് മാറ്റിയിടാൻ വിശാഖ് മാന്യമായി ആവശ്യപ്പെട്ടു. അവർ വണ്ടി മാറ്റാൻ തയ്യാറായെങ്കിലും, ആ സമയം പോലീസ് ആസ്ഥാനത്തെ ഗാർഡ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ കിരൺ ഇത് ചോദ്യം ചെയ്യുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീ തന്റെ അമ്മയാണെന്ന് പറഞ്ഞായിരുന്നു കിരണിന്റെ തട്ടിക്കയറൽ.
വി.ഐ.പി റൂട്ടായതിനാലാണ് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടതെന്ന് വിശാഖ് വിശദീകരിച്ചെങ്കിലും കിരൺ വഴങ്ങിയില്ല. പ്രകോപിതനായ കിരൺ മുതിർന്ന ഉദ്യോഗസ്ഥനായ വിശാഖിന്റെ നെഞ്ചിൽ കൈമുറുക്കി ഇടിക്കുകയായിരുന്നു. 15 വർഷത്തെ സർവീസ് പരിചയമുള്ള ഉദ്യോഗസ്ഥനാണ് മാസങ്ങൾ മാത്രം മുൻപ് സേനയിൽ ചേർന്ന ഉദ്യോഗസ്ഥനിൽ നിന്ന് പരസ്യമായി മർദ്ദനമേറ്റത്.
സംഭവം കേരളാ പോലീസിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. പുതിയ ബാച്ചിലെ പോലീസുകാർക്ക് ലഭിക്കുന്ന ലഘുവായ ഡ്യൂട്ടികളും അവർക്ക് മുതിർന്ന ഉദ്യോഗസ്ഥരോടുള്ള മര്യാദയില്ലായ്മയുമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് സേനയ്ക്കുള്ളിൽ തന്നെ വിമർശനമുയർന്നിട്ടുണ്ട്. ജനമധ്യത്തിൽ യൂണിഫോമിട്ട ഉദ്യോഗസ്ഥർ തമ്മിലടിച്ചത് പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു.
സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം കിരണിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളുണ്ടാകാനാണ് സാധ്യത.




