മുംബൈ: മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. ബാങ്ക് പിരിച്ചുവിടുന്നതിനുള്ള നടപടികൾക്കായി ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ആർബിഐ. 1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് ഈ നിർണ്ണായക നടപടി.
നിക്ഷേപകർക്ക് ആശങ്ക വേണ്ട
ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ നിക്ഷേപകർക്കുള്ള എല്ലാ ബാധ്യതകളും തീർക്കാൻ ആവശ്യമായ ഫണ്ട് ബാങ്കിന്റെ പക്കലുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 1395 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്. 2022 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും 2024 മുതൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ലൈസൻസ് റദ്ദാക്കൽ വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് വഴി വെക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പേടിഎം ആപ്പ് സേവനങ്ങൾ തുടരും
ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയത് പേടിഎം ആപ്പിന്റെ മറ്റ് സേവനങ്ങളെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. യുപിഐ ഇടപാടുകൾ, സൗണ്ട് ബോക്സ്, റീചാർജ് തുടങ്ങിയ സേവനങ്ങൾ തടസ്സമില്ലാതെ തുടരും. മറ്റ് ബാങ്കുകളുമായി സഹകരിച്ചാണ് ഇപ്പോൾ ഈ സേവനങ്ങൾ നൽകുന്നത്. പേടിഎം ആപ്പിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിന് ബാങ്കിൽ നിക്ഷേപങ്ങളോ മറ്റ് ബാധ്യതകളോ ഇല്ലെന്ന് ആർബിഐയും സ്ഥിരീകരിച്ചിട്ടുണ്ട്.
നടപടിക്ക് പിന്നിൽ
ബാങ്കിങ് മാനദണ്ഡങ്ങൾ ലംഘിച്ചും നിക്ഷേപകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിച്ചു എന്നതാണ് ആർബിഐ കണ്ടെത്തിയ പ്രധാന വീഴ്ച. ഇന്നലെ പ്രവൃത്തി സമയം അവസാനിച്ചത് മുതൽ ലൈസൻസ് റദ്ദാക്കൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ബാങ്കിങ് സേവനങ്ങളോ അനുബന്ധ സേവനങ്ങളോ നൽകാൻ ബാങ്കിന് അധികാരമുണ്ടാകില്ല.
യുപിഐ സേവനങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ള ഉത്തരവ് റിസർവ് ബാങ്ക് ഉടൻ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പേടിഎം ആപ്പ് ഉപയോഗിക്കുന്നവർക്ക് മറ്റ് ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്ത് ഇടപാടുകൾ തുടരാവുന്നതാണ്.




