അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും ഫണ്ടുകളിലും വൻ ക്രമക്കേട് നടന്നതായുള്ള പരാതികളിൽ പുതിയ വെളിപ്പെടുത്തൽ. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ ‘പ്രാൺ പ്രതിഷ്ഠ’ സമയത്ത് ഭക്തർ സമർപ്പിച്ച 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഇവ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട യാതൊരുവിധ ഔദ്യോഗിക രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
രാം ലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി എസ്ഐടി രേഖകൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വെള്ളി കട്ടകൾ സ്വീകരിച്ചതോ ഉപയോഗിച്ചതോ ആയ വിവരങ്ങൾ കണ്ടെത്താനായിട്ടില്ല. എന്നാൽ, രാജ്യത്തുടനീളമുള്ള സ്വർണ്ണവ്യാപാരികളുടെ സംഭാവനകൾ സമാഹരിച്ച് നൽകിയ ഈ വെള്ളി കട്ടകൾ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്‍റെ കൃത്യമായ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. അടിത്തറയിടുന്ന ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണത്തിലോ ഇവ കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂജാരിമാരെ ചോദ്യം ചെയ്തു; ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ മാറ്റി നിർത്തി
അന്വേഷണത്തിന്‍റെ ഭാഗമായി രാംശങ്കർ യാദവ് (ടിന്നു), കൃഷ്ണദേവ് തിവാരി എന്നിവരെയും രാം ലല്ലയുമായി ബന്ധപ്പെട്ട നാല് പൂജാരിമാരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ആഭരണങ്ങളുടെ മേൽനോട്ട ചുമതലയുള്ള തിവാരി വെള്ളി കട്ടകളെക്കുറിച്ചുള്ള വിവരങ്ങൾ നിഷേധിച്ചു. കാണാതായതായി പറയപ്പെടുന്ന മാലയെക്കുറിച്ചോ ഭഗവാന്‍റെ പാദുകങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും അദ്ദേഹം മൊഴി നൽകി.
ലഖ്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നതതല അന്വേഷണസംഘം കേസ് ഡയറിയും വഴിപാടുകൾ കൈകാര്യം ചെയ്യുന്ന ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. ക്രമക്കേട് പുറത്തുവന്ന പശ്ചാത്തലത്തിൽ ക്ഷേത്ര ട്രസ്റ്റ് പിരിച്ചു വിട്ടേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത നിർണായക യോഗത്തിൽ നിന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ മാറ്റി നിർത്തിയത് ഈ സംശയങ്ങൾക്ക് ബലം നൽകുന്നു.
രാഷ്ട്രീയ വിവാദം പുകയുന്നു
ക്ഷേത്രത്തിൽ സമർപ്പിച്ച യഥാർത്ഥ സ്വർണ്ണ-വെള്ളി ആഭരണങ്ങൾ മാറ്റി പകരം വ്യാജ വസ്തുക്കൾ വെച്ചതായും പണം വകമാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്. കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ കാണാതായതായി കഴിഞ്ഞ ജൂൺ 7-ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായത്. തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടത്. ഫണ്ട് മാനേജ്മെന്റിന്റെ ചുമതലയുള്ള ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
അതിനിടെ, വെള്ളിയാഴ്ച അയോധ്യ സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തെ ശക്തമായി ന്യായീകരിച്ചു. ട്രസ്റ്റിന്‍റെ അഭ്യർത്ഥനപ്രകാരമാണ് അന്വേഷണമെന്നും ഇത് സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനായി 500 വർഷം കാത്തിരുന്ന ഭക്തർക്ക് അന്വേഷണം പൂർത്തിയാകുന്നതുവരെ 15 ദിവസം കൂടി കാത്തിരിക്കാമെന്നും, വസ്തുതകൾ പുറത്തുവരുന്നതിന് മുൻപ് അയോധ്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിലവിൽ ക്ഷേത്ര ജീവനക്കാരിലേക്ക് ഒതുങ്ങിനിൽക്കുന്ന അന്വേഷണം വരുംദിവസങ്ങളിൽ പുറത്തുള്ളവരിലേക്കും വ്യാപിപ്പിച്ചേക്കും.




