കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) കോടതി നിർദേശം നൽകിയത്.
താൻ ഇപ്പോൾ കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് തിരികെ പോയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കുമെന്നും പെൺകുട്ടി കോടതിയെ ബോധിപ്പിച്ചു.
പ്രായത്തെച്ചൊല്ലി തർക്കം; വ്യാജ സർട്ടിഫിക്കറ്റ് ആരോപണവുമായി കമ്മീഷൻ
തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടി അവകാശപ്പെടുന്നത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിലപാടിലാണ് മധ്യപ്രദേശ് സർക്കാർ. കഴിഞ്ഞ മാർച്ച് 11-നായിരുന്നു തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയുടെ വിവാഹം നടന്നത്.
ദേശീയ പട്ടികവർഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടിയുടെ ജനനം. എന്നാൽ, തിരുവനന്തപുരം പൊലീസിന് മുന്നിൽ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ ജനനത്തീയതി 2008 ജനുവരി 1 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടി സമർപ്പിച്ച ഈ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
പ്രായത്തെച്ചൊല്ലിയുള്ള നിയമതർക്കങ്ങൾ നിലനിൽക്കുമ്പോഴും, ജീവന് ഭീഷണിയുണ്ടെന്ന പെൺകുട്ടിയുടെ പരാതി ഗൗരവത്തോടെ കണ്ടാണ് ഹൈക്കോടതി ഇപ്പോൾ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.




