കൊല്ലം: കാപ്പാ പ്രതികൾ ഉൾപ്പെടെയുള്ള അക്രമിസംഘത്തിന്റെ റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ വേളമാനൂർ ‘ദോവി പ്രസാദം’ വീട്ടിൽ നിന്നും പാരിപ്പള്ളി റീന ഭവനത്തിൽ താമസിക്കുന്ന അക്ഷയ് (30) ആണ് പിടിയിലായത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാപ്പാ അടക്കം ചുമത്തപ്പെട്ടിട്ടുള്ള പ്രതികളെ കൊല്ലം മൂന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കിയിരുന്നു. ഇവർ കോടതിയുടെ വിചാരണക്കൂട്ടിൽ നിൽക്കുന്നതും നടപടികൾക്ക് ശേഷം പുറത്തേക്ക് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി. തുടർന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തി റീൽസ് രൂപത്തിലാക്കി ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രകോപനപരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം മാത്രം ഏഴോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ജില്ലാ പോലീസ് മേധാവി ഹേമലത എം. ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കൊല്ലം എ.സി.പി രാജേഷ് ടി.ആറിന്റെ മേൽനോട്ടത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ ആശിഷ്, എസ്.ഐ ഗിരീഷ്, എ.എസ്.ഐമാരായ ശ്രീലാൽ, ജലജ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.




