തിരുവനന്തപുരം :
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തി. വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പോളിങ് ബൂത്തിനകത്തേക്ക് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാൻ നിർദേശിച്ചിരിക്കുന്നത്.
ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. ഇതിന് സൗകര്യമില്ലാത്തവർക്കായി ബൂത്തിന് പുറത്ത് ‘മൊബൈൽ ഫോൺ കീപ്പിങ് പൗച്ച്’ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോൺ പൗച്ചിൽ ഏൽപ്പിച്ച് വളണ്ടിയർമാരിൽ നിന്ന് ടോക്കൺ വാങ്ങിയ ശേഷം മാത്രമേ ബൂത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകൂ.
വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ കൈവശമുള്ള ടോക്കൺ തിരികെ നൽകി വോട്ടർമാർക്ക് സ്വന്തം ഫോൺ കൈപ്പറ്റാവുന്നതാണ്. അതേസമയം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമേ ബൂത്തിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവർ നിർബന്ധമായും ഫോൺ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്മീഷൻ അറിയിച്ചു.

Kerala



