തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ നടന്ന ഇഡി റെയ്ഡിനോടനുബന്ധിച്ചുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത പ്രതികളെ പൊലീസ് പിടികൂടി. മാസപ്പടി കേസിലെ അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ നടന്ന മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ സംഘർഷം അരങ്ങേറിയത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത സിപിഎം, എസ്എഫ്ഐ പ്രവർത്തകരെ സിസിടിവി ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതായും ഇതുവരെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും എഡിജിപി എച്ച്. വെങ്കിടേഷ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ ഉടൻ വിട്ടുനൽകണമെന്ന് പൊലീസ് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ട് മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോഴാണ് വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാർ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ കല്ലും മരക്കഷ്ണങ്ങളുമായി ആഞ്ഞടുത്തു. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ പൂർണ്ണമായും തകർത്തു. ആക്രമണത്തിൽ ഇഡി വാഹനത്തിന്റെ ഡ്രൈവർക്കും ഒരു സിപിഎം പ്രവർത്തകനും സാരമായ പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ ഡ്രൈവർ നിലവിൽ ചികിത്സയിലാണ്.
സംഭവസമയത്ത് സ്ഥലത്ത് മതിയായ പൊലീസ് സുരക്ഷ ഇല്ലാതിരുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പ്രവർത്തകർ കസ്റ്റഡിയിലായിട്ടും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ബേക്കറി ജംഗ്ഷൻ പരിസരത്ത് കനത്ത പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കുറ്റവാളികളെ പിടികൂടുന്നതിൽ രാഷ്ട്രീയ പരിഗണനകളുണ്ടാകില്ലെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നും എഡിജിപി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയെയും മകൾ വീണയെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം മുടക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് സൂചന. പ്രതികൾ വീണ്ടും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്ര ഏജൻസി അതീവ രഹസ്യമായി അടിയന്തര റെയ്ഡിന് എത്തിയത്.




