ശാസ്താംകോട്ട: ജില്ലയിൽ ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 130.762 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കുപ്രസിദ്ധ കുറ്റവാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ ശ്രീമന്ദിരം വീട്ടിൽ അനിൽകുമാറിന്റെ മകൻ അതുൽ ദേവ് (29) ആണ് അറസ്റ്റിലായത്.
മൈനാഗപ്പള്ളി തോപ്പിൽമുക്ക്–പേരൂർ ജംഗ്ഷൻ ഭാഗത്ത് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്.
സ്കൂട്ടറും ലഹരിമരുന്നും എക്സൈസ് കസ്റ്റഡിയിൽ
പ്രതി സഞ്ചരിച്ചിരുന്ന KL 66 D 9759 നമ്പർ ടി.വി.എസ്. ജ്യൂപ്പിറ്റർ സ്കൂട്ടറും ഒപ്പം സൂക്ഷിച്ചിരുന്ന 130.762 ഗ്രാം എം.ഡി.എം.എയും എക്സൈസ് സംഘം സംഭവസ്ഥലത്തു വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. പിടിയിലായ അതുൽ ദേവ് മുൻപും നിരവധി തല്ലുകേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള ആളാണെന്ന് അധികൃതർ വ്യക്തമാക്കി. വലിയ തോതിൽ ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് സൂചന.
സംഭവത്തിൽ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം 22(c), 60(3) വകുപ്പുകൾ ചുമത്തി ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫീസിൽ ക്രൈം നമ്പർ 56/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.
റേഞ്ച് ഇൻസ്പെക്ടർ ഷഫീക്ക് എസ്. നൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജു കുമാർ ടി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജു സി.എ., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രേംരാജ് ആർ., നിഷാദ് എസ്., സുജിത് കുമാർ എം.എസ്., അതുൽ കൃഷ്ണൻ, സി.ഇ.ഒ ഡ്രൈവർ വിനീഷ് വി.ജി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.




