പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്. സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രീയ പാർട്ടികളും ഇത്തരം വിഷയങ്ങളിൽ ഇതേ ധാർമ്മികത കാണിക്കണമെന്ന് പറഞ്ഞ ഡിസിസി പ്രസിഡന്റ്, ഈ വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കരുതുന്നില്ലെന്നും കൂട്ടിച്ചേർത്തു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് തന്നെ ബലമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതി. ഇതുസംബന്ധിച്ച് യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും നിലവിൽ ഒളിവിലായ പ്രശോഭിനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെട്ടേക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് എന്നത് സംഭവത്തിന്റെ രാഷ്ട്രീയ മാനം വർദ്ധിപ്പിക്കുന്നു. മുൻപ് മറ്റൊരു കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിരുന്ന സമയത്ത് പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നുവെന്നും, വിജയിച്ച ശേഷം പ്രശോഭ് ആദ്യം പോയത് രാഹുലിനെ കാണാനായിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് ചൂടിലായ പാലക്കാട് മണ്ഡലത്തിൽ ഈ വിഷയം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
കൗൺസിലർക്കെതിരായ പീഡന പരാതി പ്രചാരണ ആയുധമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫും എൻഡിഎയും. ജനപ്രതിനിധികളുടെ തണലിലാണ് ഇത്തരത്തിലുള്ള അധാർമ്മിക പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം. റസാഖ് കുറ്റപ്പെടുത്തി. മനുഷ്യനെന്ന നിലയിൽ അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പാലക്കാട് മണ്ഡലത്തിൽ ‘പല മാങ്കൂട്ടങ്ങൾ’ ഉണ്ടെന്നതിന്റെ തെളിവാണിതെന്ന് എൻഡിഎ നേതാവ് ശോഭ സുരേന്ദ്രൻ പരിഹസിച്ചു. പ്രശോഭിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ എസ്പിയെ നേരിട്ട് കാണുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.




