തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. പ്രമേയം കൊണ്ടുവരുന്നതിലെ സാങ്കേതികവും നിയമപരവുമായ സങ്കീർണ്ണതകൾക്ക് പുറമെ, പ്രമുഖ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ രാഷ്ട്രീയ സമവായമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.
101 അംഗങ്ങളുള്ള കോർപ്പറേഷൻ കൗൺസിലിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കിൽ ആകെ അംഗങ്ങളുടെ മൂന്നിലൊന്ന് (1/3) പേരുടെ പിന്തുണ ആവശ്യമാണ്. അതായത് കുറഞ്ഞത് 34 അംഗങ്ങൾ പ്രമേയത്തിൽ ഒപ്പിടേണ്ടതുണ്ട്. നിലവിലെ കക്ഷിനില അനുസരിച്ച് കോൺഗ്രസിനോ സിപിഎമ്മിനോ ഒറ്റയ്ക്ക് ഈ സംഖ്യ തികയ്ക്കാനും പ്രമേയം കൊണ്ടുവരാനും സാധിക്കില്ല. ഇരു പാർട്ടികളും സംയുക്തമായി പ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും, ഭാവിയിൽ ഇത് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ തിരിച്ചടികളെക്കുറിച്ചുള്ള ആശങ്ക കാരണം അന്തിമ ധാരണയിലെത്താൻ സാധിച്ചിട്ടില്ല.
ക്വാറം തികയ്ക്കലും വോട്ടിംഗും കടുത്ത വെല്ലുവിളി
നിയമപ്രകാരം അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കണമെങ്കിൽ കൗൺസിൽ യോഗത്തിൽ പകുതിയിലധികം അംഗങ്ങൾ (കുറഞ്ഞത് 51 പേർ) ഹാജരാകേണ്ടതുണ്ട്. എന്നാൽ കോൺഗ്രസ്, സിപിഎം കക്ഷികൾക്ക് ആകെക്കൂടിയുള്ളത് 49 അംഗങ്ങൾ മാത്രമാണ്. ഇവർക്കൊപ്പം ഒരു സ്വതന്ത്ര അംഗത്തിന്റെ (സുധീഷ്) പിന്തുണ കൂടിയാകുമ്പോൾ എണ്ണം 50 ആകും.
ഈ സാഹചര്യത്തിൽ, ഭരണപക്ഷത്തുനിന്ന് സുഗതൻ ഒഴികെയുള്ള 50 അംഗങ്ങൾ (സ്വതന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെ) കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ യോഗത്തിന് ആവശ്യമായ ക്വാറം തികയാതെ വരും. പ്രമേയം പാസാകണമെങ്കിൽ ഹാജരായവരിൽ 50 ശതമാനത്തിലധികം പേരുടെ വോട്ട് ആവശ്യമാണെന്നിരിക്കെ, നിലവിലെ അംഗബലം പ്രതിപക്ഷത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അതേസമയം, കോർപ്പറേഷനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് അടിയന്തര യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ.




