കൊല്ലം ജില്ലയിലെ ശാരീരിക അവശതയുള്ള 85 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വിഭാഗം വോട്ടർമാർക്കുമായി സജ്ജീകരിച്ച ഹോം വോട്ടിംഗ് ഇന്ന് (മാർച്ച് 30) മുതൽ ആരംഭിക്കും. 12 ഡി ഫോമിൽ മുൻകൂട്ടി അപേക്ഷിച്ചവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. ഏപ്രിൽ നാല് വരെ നീണ്ടുനിൽക്കുന്ന ഈ പ്രക്രിയയിലൂടെ വോട്ടർമാർക്ക് സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാം.
ജില്ലയിൽ ആകെ 14,912 വോട്ടർമാർക്കാണ് ഹോം വോട്ടിംഗിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിൽ 10,855 പേർ മുതിർന്ന പൗരന്മാരും 4,057 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്. വോട്ടിംഗ് നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനായി 11 മണ്ഡലങ്ങളിലായി 137 പോളിംഗ് സംഘങ്ങളെയും 22 റിസർവ് ടീമുകളെയും ഉൾപ്പെടെ ആകെ 159 സംഘങ്ങളെ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.
ഓരോ പോളിംഗ് സംഘത്തിലും ഒരു സ്പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, സൂക്ഷ്മ നിരീക്ഷകൻ, പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവർ ഉണ്ടാകും. പോളിംഗ് സംഘങ്ങൾ വീടുകളിൽ എത്തുന്ന തീയതിയും സമയവും എസ്.എം.എസ് വഴിയോ ബി.എൽ.ഒമാർ നേരിട്ടോ വോട്ടർമാരെ മുൻകൂട്ടി അറിയിക്കുന്നതാണ്. ആദ്യ സന്ദർശന വേളയിൽ വോട്ടർ സ്ഥലത്തില്ലെങ്കിൽ അവർക്കായി രണ്ടാമതൊരു അവസരം കൂടി നൽകുന്നതിനായി പ്രത്യേക തീയതിയും സമയവും നിശ്ചയിക്കും.
മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ചടയമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ് സംഘങ്ങളുള്ളത് (16 സംഘങ്ങൾ). പത്തനാപുരം, പുനലൂർ, കുന്നത്തൂർ എന്നിവിടങ്ങളിൽ 15 വീതവും, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ 14 വീതവും സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചവറ, കുണ്ടറ, ചാത്തന്നൂർ മണ്ഡലങ്ങളിൽ 11 വീതവും, കൊല്ലത്ത് 8-ഉം ഇരവിപുരത്ത് 7-ഉം സംഘങ്ങളാണ് ഹോം വോട്ടിംഗ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.




