തിരുവനന്തപുരം: തലസ്ഥാനത്തെ എ.കെ.ജി സെന്ററിന് ഭൂമി അനുവദിച്ചത് സംബന്ധിച്ച സർക്കാർ ഫയലുകൾ കാണാനില്ലെന്ന് വിവരാവകാശ രേഖ. എ.കെ.ജി സെന്ററിനായി വിട്ടുനൽകിയ ഭൂമിക്ക് നിശ്ചയിച്ചതിലും കൂടുതൽ വിസ്തൃതിയുണ്ടെന്ന കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ ആർക്കൈവ്‌സ് വകുപ്പിന്റെ കൈവശമില്ലെന്ന മറുപടി പുറത്തുവരുന്നത്.
അപ്രത്യക്ഷമായത് 1977-ലെ ഉത്തരവ്
1977-ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയോട് ചേർന്നുള്ള ഭൂമി കൈമാറിയത്. ഈ നടപടിയുമായി ബന്ധപ്പെട്ട ‘1172/77/ആർഡി’ എന്ന നമ്പറിലുള്ള സർക്കാർ ഉത്തരവ് ആർക്കൈവ്‌സിന് കൈമാറിയെന്നായിരുന്നു നേരത്തെ റവന്യൂ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, ഇത്തരമൊരു ഫയൽ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ആർക്കൈവ്‌സ് ഡയറക്ടർ ഇപ്പോൾ വ്യക്തമാക്കുന്നത്. രേഖകളിൽ 1171-ാം നമ്പർ ഫയൽ കഴിഞ്ഞാൽ തൊട്ടടുത്തത് 1174-ാം നമ്പറാണ്. ഇടയിലുള്ള 1172-ാം നമ്പർ ഫയൽ എവിടെപ്പോയി എന്നതിൽ വ്യക്തതയില്ല.
ഭൂമി തർക്കം കോടതിയിലേക്ക്
എ.കെ.ജി സ്മാരകസമിതിക്ക് എത്ര സെന്റ് ഭൂമിയാണ് സർക്കാർ അനുവദിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. 1977-ലെ ആധികാരികമായ ഉത്തരവ് ലഭ്യമായാൽ മാത്രമേ ഇതിൽ വ്യക്തത വരൂ. ഇതിനിടെ, കേരള സർവകലാശാലയുടെ പക്കൽ നിന്നും 15 സെന്റ് ഭൂമി കൂടി എ.കെ.ജി ട്രസ്റ്റിന് ‘ഗിഫ്റ്റ്’ ആയി നൽകിയെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. സർക്കാർ നൽകിയ ഭൂമി മറ്റൊരു സ്ഥാപനത്തിന് ദാനമായി നൽകാൻ സർവകലാശാലയ്ക്ക് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം.
പുറമ്പോക്ക് ഭൂമിയെന്ന് റീസർവേ രേഖകൾ
2018-ലെ റീസർവേ പ്രകാരം എ.കെ.ജി സെന്റർ നിലനിൽക്കുന്ന 55 സെന്റ് ഭൂമി ‘പുറമ്പോക്ക്’ ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാരണത്താൽ തന്നെ തണ്ടപ്പേര് പതിച്ചു നൽകാനോ കരമൊടുക്കാനോ സാധിച്ചിട്ടില്ല. സർക്കാർ ഭൂമി ഏത് ആവശ്യത്തിനാണോ അനുവദിച്ചത്, അതിനല്ലാതെ ഉപയോഗിച്ചാൽ നടപടി അസാധുവാകുമെന്ന നിയമവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. സ്മാരക സമിതിക്ക് ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ നൽകിയ ഭൂമി പാർട്ടിയുടെ ആസ്ഥാനമായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ‘സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി’ നൽകിയ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.




