തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം നിറഞ്ഞ കൊട്ടിക്കലാശം ഇന്ന് (07.04.2026) വൈകിട്ട് 6 മണിയോടെ അവസാനിക്കും. ഏപ്രിൽ 9-ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് കൃത്യം 48 മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന ചട്ടപ്രകാരമാണിത്. നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ വാഹന പ്രചാരണങ്ങൾ നടത്താനോ പാടില്ല. തുടർന്നുള്ള 48 മണിക്കൂർ സമയം നിശബ്ദ പ്രചാരണത്തിന്റേതാണ്.
ഈ സമയപരിധിക്ക് ശേഷം പ്രകടനങ്ങളോ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ അനുവദിക്കില്ല. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് വിവിധ പാർട്ടികൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് സംഘർഷത്തിന് കാരണമാകാതിരിക്കാൻ പോലീസ് നിർദ്ദേശിക്കുന്ന റൂട്ടുകളും സമയവും കർശനമായി പാലിക്കണം.
സോഷ്യൽ മീഡിയ വഴിയോ ടിവി ചാനലുകൾ വഴിയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ ഈ 48 മണിക്കൂർ സമയത്ത് പാടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള 48 മണിക്കൂർ സമയം മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.




