കൊച്ചി/തൃശൂർ:സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ (അനുച്ഛേദം 14, 15) ലംഘനമാണ് പദ്ധതിയിലൂടെ ഉണ്ടാകുന്നതെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആരോപണം. എന്നാൽ, ഈ ഭരണഘടനാവിരുദ്ധത വ്യക്തമാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
വരുമാന നഷ്ടം: സർവീസ് നിർത്തിവെച്ച് ബസ്സുടമകൾ
കോടതിയിൽ നിന്ന് പദ്ധതിക്ക് അനുകൂലമായ വിധി ഉണ്ടായെങ്കിലും, പ്രിയദർശിനി പദ്ധതി നടപ്പിലായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. വരുമാന നഷ്ടം താങ്ങാനാവാതെ പല റൂട്ടുകളിലും സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തൃശൂരിൽ ഡിസിസി സെക്രട്ടറിയും സ്വകാര്യ ബസ്സുടമയുമായ നൗഷാദ് ആറ്റുപറമ്പത്ത് തന്റെ നാല് ബസ് സർവീസുകൾ നിർത്തലാക്കി. സ്ത്രീകളുടെ സൗജന്യ യാത്രയെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ബജറ്റിലെ ഇളവുകൾ പര്യാപ്തമല്ല’
കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടുകളിൽ വനിതാ യാത്രക്കാർ പൂർണ്ണമായും സൗജന്യ യാത്രയിലേക്ക് മാറിയതോടെ സ്വകാര്യ ബസുകളിൽ വലിയ വരുമാന ഇടിവാണ് രേഖപ്പെടുത്തുന്നത്.
പ്രതിദിന നഷ്ടം: ഒരു ബസിന് പ്രതിദിനം 1,000 രൂപ മുതൽ 6,000 രൂപ വരെ നഷ്ടം സംഭവിക്കുന്നതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി.
നികുതിയിളവ്: സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് കൊണ്ട് മാത്രം ഈ പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് ഉടമകളുടെ പക്ഷം. നികുതിയിളവ് വഴി പ്രതിദിനം 106.50 രൂപ മുതൽ 142.50 രൂപ വരെയുള്ള കുറവ് മാത്രമേ ചെലവിൽ ഉണ്ടാകുന്നുള്ളൂ.
ബസ് വ്യവസായത്തെ താങ്ങിനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കൂടുതൽ പ്രായോഗികമായ സഹായങ്ങൾ ലഭ്യമാക്കണമെന്നുമാണ് സ്വകാര്യ ബസ്സുടമകളുടെ ആവശ്യം.




