ന്യൂഡൽഹി:മലേഗാവ് സ്ഫോടനക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ദീർഘകാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ തന്റെ ഔദ്യോഗിക പദവികൾ തിരികെ ലഭിക്കണമെന്ന പുരോഹിതിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സൈന്യത്തിന്റെ ഈ സുപ്രധാന നീക്കം.
സായുധ സേനാ ട്രൈബ്യൂണലിന്റെ (AFT) ഇടപെടലാണ് പുരോഹിതിന് അനുകൂലമായ വഴിത്തിരിവുണ്ടാക്കിയത്. 2026 മാർച്ച് 31-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ നടപടികൾ ട്രൈബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തിരുന്നു. മലേഗാവ് കേസിലെ വിചാരണ തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും അർഹമായ സ്ഥാനക്കയറ്റങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ പരാതിയിൽ പ്രതിരോധ മന്ത്രാലയത്തോട് ട്രൈബ്യൂണൽ വിശദീകരണം തേടിയിട്ടുണ്ട്.
കോടതി വിധി നിർണ്ണായകമായി
2008-ലെ മലേഗാവ് സ്ഫോടനക്കേസിൽ ഒൻപത് വർഷത്തോളം ജയിൽവാസം അനുഭവിച്ച പുരോഹിതിനെ 2025 ജൂലൈ 31-നാണ് മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റവിമുക്തനാക്കിയത്. പ്രസാദ് പുരോഹിതിനൊപ്പം ബി.ജെ.പി മുൻ എം.പി പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.
പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും, വെറും സംശയത്തിന്റെ പേരിൽ ആരെയും ശിക്ഷിക്കാനാകില്ലെന്നും നിരീക്ഷിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. ഈ വിധിക്ക് പിന്നാലെയാണ് തന്റെ സർവീസ് ആനുകൂല്യങ്ങൾക്കായി പുരോഹിത് നിയമനടപടികൾ ആരംഭിച്ചത്. പുതിയ തീരുമാനത്തോടെ സേവനകാലയളവിൽ തടയപ്പെട്ട സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭ്യമാകും.




