കൊച്ചി: സിനിമാ ലോകം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം. വർഗീസ് ഉൾപ്പെടെ അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായ ഹണി എം. വർഗീസിനു പുറമെ പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണ് പട്ടികയിലുള്ളത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കി ഹണി എം. വർഗീസ് പുറപ്പെടുവിച്ച വിധി വലിയ നിയമപോരാട്ടങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. വിചാരണ വേളയിൽ ജഡ്ജിയുടെ ഇടപെടലുകൾ നീതിപൂർവമല്ലെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണാ കോടതി മാറ്റം അനുവദിച്ചിരുന്നില്ല. ദിലീപിനെതിരെയുള്ള വിധിയിൽ സർക്കാർ നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ സ്ഥാനക്കയറ്റ ശുപാർശ വന്നിരിക്കുന്നത്. ഹൈക്കോടതി കൊളീജിയം നൽകിയ ഈ പട്ടികയിൽ സുപ്രീംകോടതി കൊളീജിയമാണ് ഇനി അന്തിമ തീരുമാനമെടുക്കുക.

Kerala



