കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. മരണത്തിന് മുൻപ് നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് കോളേജിലെ മാനസിക പീഡനത്തിന്റെ വിവരങ്ങൾ പുറംലോകമറിഞ്ഞത്. അധ്യാപകർ കൂട്ടംചേർന്ന് തന്നെ അധിക്ഷേപിക്കാറുണ്ടെന്നും സ്റ്റാഫ് റൂം വിദ്യാർത്ഥികളെ മാനസികമായി ആക്രമിക്കുന്ന ഇടമാണെന്നും നിതിൻ ഈ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അധ്യാപകർ തന്നെ ‘വിഡ്ഢി’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും നിതിൻ വെളിപ്പെടുത്തുന്നു. നിതിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനൊപ്പം വീട്ടുകാരെയും അധ്യാപകർ പരിഹസിച്ചിരുന്നു. നിതിന്റെ ഇന്റേണൽ മാർക്ക് മനഃപൂർവ്വം കുറച്ച അധ്യാപകൻ, ഇത് നിന്റെ കുടുംബത്തിന് നൽകുന്ന ‘സർപ്രൈസ്’ ആണെന്ന് പറഞ്ഞ് കളിയാക്കിയതായും ശബ്ദസന്ദേശത്തിലുണ്ട്. സഹപാഠികളുടെ മുന്നിൽ വച്ച് നിരന്തരം അപമാനിക്കപ്പെട്ടത് നിതിനെ വലിയ രീതിയിൽ മാനസികമായി തളർത്തിയിരുന്നു.
ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോളേജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം.

Crime, Kerala



