തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അഷ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, കേട്ടുകേൾവിയില്ലാത്ത ഈ ക്രൂരതയ്ക്ക് പിന്നാലെ പ്രതി അഷ്കർ ഓടിച്ചിരുന്ന കാർ കഴിഞ്ഞദിവസം രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചുതകർത്തു.
കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കുട്ടിയുടെ ശരീരത്തിൽ സ്ഥിരമായി മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. ഇത് മുൻപ് പലപ്പോഴായി ഏറ്റ ക്രൂരമായ മർദനം മൂലമുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് കള്ളം; വെളിച്ചത്തായത് ക്രൂരത
കഴിഞ്ഞ ദിവസം അഷ്കർ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചെന്നും, തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞിരുന്നത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നായിരുന്നു അഷ്കറിന്റെ വാദം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞിന്റെ മരണം. ഈ സമയം കുട്ടിയുടെ അമ്മ അഖില തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.
ആദ്യം അസ്വാഭാവിക മരണത്തിനാണ് നെടുമങ്ങാട് പോലീസ് കേസെടുത്തതെങ്കിലും, ഇൻക്വസ്റ്റ് നടപടികളിൽ കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തുകയായിരുന്നു.
ബന്ധുക്കളുടെ പരാതി
അഷ്കർ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലായിരുന്നെന്നും കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് വെച്ച് പൊള്ളിച്ചതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നതായി അഖിലയുടെ ആദ്യ ഭർത്താവിന്റെ പിതാവ് സുനിൽകുമാറും ആരോപിച്ചു.
സംഭവത്തിൽ കസ്റ്റഡിയിലായ അഷ്കറിനെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ അമ്മ അഖിലയെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. അതിനിടെ പ്രതിയുടെ വാഹനം ആക്രമിച്ച ബൈക്കിലെത്തിയ രണ്ടുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




