കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തിരയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ പി-ഹണ്ട്’ പരിശോധനയുടെ ഭാഗമായി കൊല്ലം സിറ്റിയിൽ വ്യാപക റെയ്ഡ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 9 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 4 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ഒരിടത്ത് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള റിപ്പോർട്ടും സമർപ്പിച്ചു.
കൊല്ലം ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, ചവറ, ചാത്തന്നൂർ, പാരിപ്പള്ളി എന്നീ പോലീസ് സ്‌റ്റേഷൻ പരിധികളിലാണ് റെയ്ഡ് നടന്നത്. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ നാല് പരിശോധനകളിൽ നിന്നായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 3 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്ത് കേസെടുത്തത്. കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലും പരിശോധന നടത്തിയെങ്കിലും മൊബൈൽ ഫോണുകളൊന്നും കണ്ടെത്താനായില്ല.പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ കോടതി മുഖേന ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആർ.ബി എ.സി.പി അനന്ദലാൽ, സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷമീർ എം.കെ എന്നിവരുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെയും സിറ്റി സൈബർ സെല്ലിലെയും ഉദ്യോഗസ്ഥരാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.




