കൊല്ലം : ആവശ്യമായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കൊല്ലം ജില്ലയിലെ ചവറയിൽ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബഗർഹട്ട് ജില്ലയിൽ വാർഡ് 4 ഗുൽഷാ ഗലി സ്വദേശിയായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ (ജൂൺ 6) വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിന് ആവശ്യമായ പാസ്‌പോർട്ട്, വിസ തുടങ്ങിയ യാത്രാരേഖകളോ അനുമതിപത്രമോ ഇല്ലാതെയാണ് ഇവർ ചവറയിൽ കഴിഞ്ഞിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
വർഷങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാറിമാറി താമസിച്ച് ആക്രി ശേഖരിച്ചാണ് ഇവർ ജീവിച്ചുപോന്നത്. പത്തുവർഷം മുമ്പ് കേരളത്തിലെത്തിയ ഇവർ ഏഴുവർഷത്തോളം ചാലക്കുടിയിലും, കഴിഞ്ഞ മൂന്നുവർഷമായി കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലുമായി താമസിച്ച് വരികയായിരുന്നു.
സംഭവത്തിൽ ചവറ പോലീസ് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. വിദേശ പൗരന്മാർ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നതും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും, ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനുള്ള കർശന പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.




