തലശ്ശേരി: ആർഎസ്എസ് പ്രവർത്തകൻ റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതികളായ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഠിനതടവ് വിധിച്ചു. കേസിലെ പ്രതികളായ തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, പി.കെ. ഷഫീഖ്, ഷൈജു എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതിയായ ശ്രീജിത്തിന് 14 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ ഷഫീഖിനും ഷൈജുവിനും എട്ടു വർഷം വീതം കഠിനതടവും എഴുപത്തയ്യായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ശ്രീജിത്ത് ഒരു വർഷവും മൂന്നു മാസവും, മറ്റു രണ്ടുപേർ മൂന്നു മാസവും അധിക തടവ് അനുഭവിക്കണം.
2015 നവംബർ 23-ന് തലശ്ശേരി കൊഴൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് ക്ലീനറായിരുന്ന റൈജേഷിനെ തടഞ്ഞുനിർത്തി മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയും കൈപ്പത്തി വെട്ടിമാറ്റുകയുമായിരുന്നു. ആർഎസ്എസ് പ്രവർത്തകനായ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ് ശിക്ഷിക്കപ്പെട്ട ടെൻഷൻ ശ്രീജിത്ത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുണ്ടായ വധശ്രമത്തിൽ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

Crime, Kerala



