കൊല്ലം: നഗരമധ്യത്തിൽ വയോധികനെ കൊലപ്പെടുത്തി പണവും കവർന്ന് കടന്നുകളഞ്ഞ പ്രതിയെ കൊല്ലം സിറ്റി പോലീസ് തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നിന്ന് പിടികൂടി. കന്യാകുമാരി തക്കല, കറുങ്കൽ ചിറക്കാട്ടുവിളയിൽ ബിജു (22) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 24-ന് അർദ്ധരാത്രി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്
നഗരത്തിലെ കാർ സർവീസ് സെന്ററിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. നഗരത്തിലെ നാൽപ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് സംഘം പ്രതിയെ തിരിച്ചറിയുകയായിരുന്നു. വയോധികനെ കൊലപ്പെടുത്തിയ ശേഷം പണവും ബാഗുമായി പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി.
അതിർത്തി കടന്നുള്ള പോലീസ് നീക്കം
ജില്ലാ പോലീസ് മേധാവി ഹേമലത ഐ.പി.എസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് തെന്മല, കുറ്റാലം, കന്യാകുമാരി, പൊള്ളാച്ചി, വാൽപ്പാറ എന്നിവിടങ്ങളിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തിയത്. യാത്രയിലുടനീളം നൂറോളം സിസിടിവി ക്യാമറകൾ സംഘം വിശകലനം ചെയ്തു. ഒടുവിൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാൽപ്പാറയിൽ നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്.
പോലീസ് സംഘം
കൊല്ലം എ.സി.പി രാജേഷിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്.എച്ച്.ഒ സജീവ്, വെസ്റ്റ് എസ്.എച്ച്.ഒ ആശിഷ്, സബ് ഡിവിഷൻ എസ്.ഐമാർ, ഡാൻസാഫ് സംഘം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.




