ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാക്പോര്. സഭാനടപടികൾ ആരംഭിച്ചത് മുതൽ ബില്ലിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഡി.എം.കെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. അന്തരിച്ച പ്രശസ്ത ഗായിക ആശാ ഭോസ്‌ലേക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ബില്ലിനെച്ചൊല്ലിയുള്ള തർക്കം സഭയിൽ ഉടലെടുത്തത്.
ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കം: കെ.സി. വേണുഗോപാൽ
ബിൽ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ കെ.സി. വേണുഗോപാൽ എം.പി ശക്തമായി എതിർത്തു. ഫെഡറൽ തത്വങ്ങളെ തകർക്കാനും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണിതെന്നും, നിലവിലെ രീതിയിലുള്ള ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെൻസസും മണ്ഡല പുനർനിർണ്ണയവും പൂർത്തിയാക്കാതെ ബിൽ നടപ്പിലാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതി സെൻസസ് വേണമെന്ന് അഖിലേഷ് യാദവ്
വനിതാ സംവരണത്തിന് മുൻപ് ജാതി സെൻസസ് നടപ്പിലാക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. മുസ്ലീം വനിതകൾക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യവും സമാജ്‌വാദി പാർട്ടി ഉയർത്തി. സംവരണത്തിന്റെ പേരിൽ സർക്കാർ ഒളിച്ചുകടത്താണ് നടത്തുന്നതെന്നും എസ്.പി അംഗം ധർമ്മേന്ദ്ര യാദവ് കുറ്റപ്പെടുത്തി.
മറുപടിയുമായി ഭരണപക്ഷം
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായും കിരൺ റിജിജുവും മറുപടി നൽകി. ബില്ലിലെ സാങ്കേതിക വശങ്ങളെക്കുറിച്ചാണ് ഇപ്പോൾ സംസാരിക്കേണ്ടതെന്നും ചർച്ചയുടെ സമയത്ത് എല്ലാ കാര്യങ്ങളും പറയാൻ അവസരം നൽകുമെന്നും അമിത് ഷാ പറഞ്ഞു. സെൻസസ് നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. സംവരണത്തിൽ മതപരമായ വിവേചനമില്ലെന്നും മുസ്ലീം, ഹിന്ദു വനിതകൾ എന്ന വേർതിരിവില്ലെന്നും കിരൺ റിജിജു വ്യക്തമാക്കി.
സഭയിൽ ബഹളം തുടരുന്നതിനിടയിലും എല്ലാവർക്കും സംസാരിക്കാൻ സമയം അനുവദിക്കുമെന്ന് സ്പീക്കർ ഉറപ്പുനൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. ബില്ലുമായി സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത തീരുമാനം.




