ന്യൂഡൽഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള സർക്കാർ നീക്കത്തിനാണ് സഭയിൽ തിരിച്ചടിയേറ്റത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സമാഹരിക്കാൻ സർക്കാരിന് കഴിയാതെ പോയതോടെ ബിൽ തള്ളി.
വോട്ടെടുപ്പിൽ സംഭവിച്ചത്
വെള്ളിയാഴ്ച വൈകിട്ട് നടന്ന വോട്ടെടുപ്പിൽ സഭയിൽ ഹാജരുണ്ടായിരുന്ന 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ടാണ് കുറവ്. സാധാരണ ബില്ലുകൾ പാസാക്കാൻ കേവല ഭൂരിപക്ഷം മതിയാകുമെങ്കിലും, ഭരണഘടനാ ഭേദഗതിക്ക് സഭയിലുള്ളവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമായിരുന്നു
തർക്കത്തിന് ആധാരമായത് ‘സീറ്റ് വർദ്ധന‘
വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സീറ്റ് വർദ്ധനവിൽ തിരിച്ചടിയുണ്ടാകുമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാതിനിധ്യം ലഭിക്കുമെന്നും പ്രതിപക്ഷം വാദിച്ചു.നിലവിലെ സിറ്റിംഗ് എം.പിമാരുടെ സീറ്റുകൾ കുറയാതെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെങ്കിൽ സഭയുടെ മൊത്തം അംഗസംഖ്യ വർദ്ധിപ്പിക്കുക മാത്രമാണ് പോംവഴിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പ്രതികരണങ്ങൾ
ബിൽ പരാജയപ്പെട്ടത് സ്ത്രീകളോടുള്ള വഞ്ചനയാണെന്ന് ബിജെപി ആരോപിച്ചു. “പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ദുവാശി കാരണം രാജ്യത്തെ സ്ത്രീകൾക്ക് ലഭിക്കേണ്ട അവകാശമാണ് നിഷേധിക്കപ്പെട്ടത്,” എന്ന് ഭരണപക്ഷ വൃത്തങ്ങൾ പ്രതികരിച്ചു. എന്നാൽ, ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനുള്ള സർക്കാരിന്റെ കുത്സിത നീക്കത്തിനേറ്റ തിരിച്ചടിയാണിതെന്ന് കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.
ബിൽ പരാജയപ്പെട്ടതോടെ 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കാനുള്ള സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം രാജ്യവ്യാപകമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായി.




