ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അണ്ണാമലൈ സമർപ്പിച്ച അഞ്ചു പേജുള്ള രാജി അപേക്ഷ സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു.
ബിജെപി വിടുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി സംവദിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ വാർത്താക്കുറിപ്പ് പുറത്തുവന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ, ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ അടിയന്തിര തീരുമാനങ്ങളിലേക്ക് കടക്കാതെ കാത്തിരിക്കാനായിരുന്നു അന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നത്.
തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതുമുതൽ അദ്ദേഹം പാർട്ടിയിൽ അത്ര സജീവമായിരുന്നില്ല. ബിജെപിയുമായി സൗഹാർദ്ദപരമായി പിരിയാൻ ആഗ്രഹിക്കുന്നുവെന്നും സ്വന്തം രാഷ്ട്രീയ വഴി തിരഞ്ഞെടുക്കാൻ സമയമായെന്നും അദ്ദേഹം നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു.
ബിജെപി വിട്ട അണ്ണാമലൈ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ തമിഴകത്ത് ശക്തമാണ്. ഇന്ന് ഉച്ചയ്ക്ക് നടത്തുന്ന ലൈവ് പ്രതികരണത്തിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) ഉൾപ്പെടെയുള്ള നിലവിലെ ദ്രാവിഡ പാർട്ടികളിൽ ചേരാനുള്ള സാധ്യതകൾ അണ്ണാമലൈ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.
എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളോടും, ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തോട് മൃദുസമീപനം സ്വീകരിക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ പുതിയ ശൈലിയോടുമുള്ള കടുത്ത വിയോജിപ്പാണ് അണ്ണാമലൈയെ സ്വന്തം വഴി തേടാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.
അതിനിടെ, കോയമ്പത്തൂരിൽ ‘ഭയമില്ലാത്ത മനസ്സിന് അതിരുകളില്ല’ എന്ന വാചകത്തോടെ അണ്ണാമലൈയുടെ ചിത്രമുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയായ ‘അണ്ണാമലൈ അൻപ് കൂട്ടം’ പുതിയ ഭാരവാഹികളെ നിശ്ചയിച്ച് പ്രവർത്തനം സജീവമാക്കിയതും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന്റെ മുന്നോടിയായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.




