കൊല്ലം : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കണമെന്നും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ സംരക്ഷിക്കാൻ ജനങ്ങൾ ഒരുമിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ. രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐയുടെ ‘ഡൽഹി ചലോ’ മാർച്ചിന്റെ പ്രചാരണാർഥം തൃക്കോവിൽവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സർക്കാർ രാജ്യത്തിന്റെ വിവിധ മേഖലകൾ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുകയാണെന്നും തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങി സാധാരണ ജനവിഭാഗങ്ങളെ അവഗണിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും അവരുടെ ഭൂമിയിൽ നിന്ന് അവരെ കുടിയൊഴിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി.
വിലക്കയറ്റം രൂക്ഷമാകുന്നതും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം ശക്തിപ്പെടുകയാണെന്നും തൊഴിലില്ലായ്മയും മയക്കുമരുന്ന് വ്യാപനവും ആശങ്കാജനകമാണെന്നും വിമർശിച്ചു. വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പിന്നോട്ടുപോകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം ജനവിരുദ്ധ നയങ്ങൾ തുടർന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഗുരുതര ഭീഷണി നേരിടുമെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിൽ മുഴുവൻ ജനങ്ങളും അണിചേരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ‘ഡൽഹി ചലോ’ മാർച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്ക് വഴിയൊരുക്കുന്ന ചരിത്രസംഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടകസമിതി കൺവീനർ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ ആർ. അജയകുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ. ദിനേശ് ബാബു, എം. സജീവ്, അഡ്വ. മനോജ് കുമാർ, ജാഥാ ക്യാപ്റ്റൻ ബി. രാധാകൃഷ്ണപിള്ള, വൈസ് ക്യാപ്റ്റൻ എൽ. ജകുമാരി, ഡയറക്ടർ ബിനു പി. ജോൺ, ശ്രീജിത്ത് സുദർശൻ, എം. രാധാകൃഷ്ണപിള്ള, ആശാ ചന്ദ്രൻ, എസ്. അഭിജിത്ത്, ആർ. ഹരീഷ്, ടി. സുന്ദരകുമാർ, എസ്. തുളസി എന്നിവർ സംസാരിച്ചു.




