തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദം ശക്തമാകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ പക്ഷങ്ങൾ തമ്മിലുള്ള പോര് ബോധപൂർവമാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് പിന്നാലെ കൂടുതൽ നേതാക്കൾ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തിയത് കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
എം.പിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ഒപ്പം നിർത്താനുമുള്ള നീക്കങ്ങൾ കെ.സി പക്ഷം സജീവമാക്കിയിട്ടുണ്ട്. എന്നാൽ, കെ.സി. വേണുഗോപാലിനെ ഉയർത്തിക്കാട്ടുന്നതിനെ പ്രതിരോധിക്കാൻ വി.ഡി. സതീശൻ പക്ഷവും ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നത്. ഗ്രൂപ്പ് വൈരം തെരുവിലേക്കും സമൂഹമാധ്യമങ്ങളിലേക്കും പടരുന്നത് പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതേസമയം, പരസ്യമായ അവകാശവാദങ്ങളിലും തർക്കങ്ങളിലും ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രചാരണം നോക്കിയല്ലെന്നും അതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നും എ.ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തെക്കുറിച്ച് പരസ്യ ചർച്ചകൾ പാടില്ലെന്ന രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശം മറികടന്നാണ് കേരളത്തിലെ നേതാക്കളുടെ ഈ നീക്കങ്ങൾ. നിലവിലെ സാഹചര്യം വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കിയേക്കും.




