വിഴിഞ്ഞം:ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചുകൊന്നു. വിഴിഞ്ഞം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരടക്കം നാല് പേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുക്കോലയിലുള്ള ബാറിന് മുന്നിലായിരുന്നു സംഭവം.
ഷാൻ എന്ന യുവാവുമായി പ്രതികൾ ബാറിൽ വെച്ച് തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ ഇടപെട്ട സുമനെ പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാറിൽ നിന്ന് പുറത്തേക്കോടിയ സുമനെ പ്രതികൾ പിന്തുടർന്ന് പിടികൂടി റോഡിലിട്ട് ക്രൂരമായി ആക്രമിച്ചു. സുമൻ അവശനായി വീണിട്ടും മർദനം തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ പ്രതികളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മർദനം തടയാൻ ശ്രമിക്കാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായും വിവരമുണ്ട്. റോഡിലൂടെ പോയ യാത്രക്കാരാണ് സുമനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികൾ മദ്യലഹരിയിലായിരുന്നതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സുമന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




