ന്യൂഡൽഹി: പാർലമെന്റിൽ അരങ്ങേറിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തതോടെ സ്പീക്കർ വോട്ടെടുപ്പ് നിർദേശിക്കുകയായിരുന്നു. വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു.
ബിൽ അവതരണ ഘട്ടത്തിൽ തന്നെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് ഈ ബില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി വിമർശിച്ചു. ബില്ലിലെ വ്യവസ്ഥകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് കെ. രാധാകൃഷ്ണൻ എം.പി അഭിപ്രായപ്പെട്ടപ്പോൾ, ബിൽ പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ബിൽ ചർച്ചയ്ക്ക് എടുക്കരുതെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ അംഗങ്ങൾ.
മറുപടിയുമായി അമിത് ഷാ
പ്രതിപക്ഷത്തിന്റെ ആശങ്കകൾക്കും വിമർശനങ്ങൾക്കും ചർച്ചാ വേളയിൽ കൃത്യമായ മറുപടി നൽകാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നിലവിൽ ബിൽ അവതരിപ്പിക്കാനാണ് അനുമതി തേടുന്നതെന്നും സഭയിലെ ചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിൽ അവതരണത്തിന് അനുമതി ലഭിച്ചതോടെ വരും ദിവസങ്ങളിൽ സഭയിൽ ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾ നടക്കും. പ്രതിപക്ഷം ഉന്നയിക്കുന്ന സാങ്കേതിക പ്രശ്നങ്ങളും ജാതി സെൻസസ് അടക്കമുള്ള ആവശ്യങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി വരുമെന്നാണ് സൂചന.




