വാൽപ്പാറ: തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ ടൂറിസ്റ്റ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ വാൽപ്പാറയിലെ പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ 12 അധ്യാപകരും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ സംരക്ഷണ ഭിത്തി തകർത്ത് 800 അടി താഴ്ചയുള്ള വനമേഖലയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വനമേഖലയിലെ കുത്തനെയുള്ള ഇറക്കവും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പരിക്കേറ്റവരെ ഉടൻ തന്നെ പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അമിതവേഗതയാണോ അതോ ബ്രേക്ക് പരാജയപ്പെട്ടതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.




