കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനത്തുനിന്നും രാജിവച്ചു. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെ.പി.സി.സി നേതൃത്വത്തിന് കൈമാറി.
തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കുള്ളിൽ നേരിട്ട അവഗണനയും തഴയപ്പെടലുമാണ് കടുത്ത തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് നിജേഷ് അരവിന്ദ് വ്യക്തമാക്കി. എലത്തൂർ നിയമസഭാ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടർന്ന് പാർട്ടി പ്രവർത്തകർക്കിടയിലും വലിയ അതൃപ്തി നിലനിന്നിരുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നും പാർട്ടി തന്നെ പാടെ അവഗണിച്ചുവെന്നുമാണ് രാജിക്കത്തിലെ പ്രധാന ആക്ഷേപം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോഴിക്കോട് കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്ന ഈ നീക്കം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതെളിക്കും.




