ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കടുത്ത അതൃപ്തി പുകയുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ നേരിട്ട് വിയോജിപ്പ് അറിയിച്ചു. നീണ്ട 11 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സീനിയോറിറ്റി പരിഗണിച്ചില്ല
തന്റെ സീനിയോറിറ്റി പാർട്ടി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണന നേരിടേണ്ടി വന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിഷേധസൂചകമായി നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും പുതിയ മന്ത്രിസഭയുടെ ഭാഗമാകാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമൊപ്പം അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു ചെന്നിത്തലയുടേത്.
പ്രവർത്തകരുടെ പ്രതിഷേധം
തീരുമാനത്തിൽ പ്രതിഷേധിച്ച് ഹരിപ്പാട്ടെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. ചെന്നിത്തലയ്ക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന വലിയ നിരാശയിലാണ് പ്രാദേശിക നേതാക്കളും അണികളും. കൂടാതെ, സോഷ്യൽ മീഡിയ വഴി രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനുമെതിരെ സംഘടിതമായ ആക്രമണം നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
ഹൈക്കമാൻഡ് തീരുമാനം വന്നതിന് പിന്നാലെ വഴുതക്കാട്ടെ വീട്ടിൽ നിന്നും പുറത്തുപോയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ രാഹുൽ ഗാന്ധിയുമായുള്ള സംഭാഷണത്തിൽ തന്റെ നിലപാട് അദ്ദേഹം കൃത്യമായി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ഉണ്ടായ ഈ പൊട്ടിത്തെറി വരും ദിവസങ്ങളിൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാകും.




