തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട അദ്ദേഹം, പാർട്ടി ഏൽപ്പിച്ച ഈ വലിയ ഉത്തരവാദിത്തത്തെ ഒരു ‘ദൈവനിയോഗമായി’ കാണുന്നുവെന്ന് പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വത്തിനും യു.ഡി.എഫ് പ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ടീം വർക്കിന് പ്രാധാന്യം
വ്യക്തിപരമായ നേട്ടത്തേക്കാളുപരി ഇതൊരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. “എന്നെ ഞാനാക്കിയത് ടീം യു.ഡി.എഫാണ്. പുതുകേരളം കെട്ടിപ്പടുക്കാൻ ശക്തമായ ഒരു ടീം ഒപ്പമുണ്ടാകും. സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല, എല്ലാവരും ഒന്നിച്ച് നിൽക്കണം,” സതീശൻ ആവശ്യപ്പെട്ടു.
നേതൃത്വത്തിന് നന്ദി
എ.ഐ.സി.സി അധ്യക്ഷൻ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കെ.സി വേണുഗോപാൽ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തന്റെ പ്രിയങ്കരനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ രാഷ്ട്രീയ സംസ്കാരം
പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിർവ്വചനം തന്നെ മാറ്റിയെഴുതുമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്നും, പുതിയൊരു യുഗത്തിന്റെ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.




