മെഡിക്കൽ കോളേജിലും രക്ഷയില്ല! തൃശൂരിൽ കാർ പാർക്കിങ്ങിൽ വെച്ച് വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു
തൃശൂർ: സുരക്ഷാ മുൻകരുതലുകൾ ഏറെയുള്ള മെഡിക്കൽ കോളേജ് വളപ്പിലും പാമ്പ് ഭീതി. തൃശൂർ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗം ഡോക്ടർ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഹോസ്പിറ്റൽ പരിസരത്തെ കാർ പാർക്കിങ് ഏരിയയിൽ വെച്ചാണ് ഡോക്ടർക്ക് പാമ്പുകടിയേറ്റതെന്നാണ് സംശയം. രാവിലെ ജോലിക്ക് കയറാനായി കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടെ പാമ്പ് കാലിൽ കടിക്കുകയായിരുന്നു. കാലിന്റെ പിൻഭാഗത്താണ് കടിയേറ്റത്. മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് തന്നെ സംഭവം നടന്നതിനാൽ ഡോക്ടർക്ക് ഉടൻ തന്നെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചു.
പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ മെഡിക്കൽ കോളേജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിലേക്ക് മാറ്റി. ഡോക്ടർ ശ്രേയയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും പാമ്പുകടിയേറ്റ പശ്ചാത്തലത്തിൽ കൃത്യമായ നിരീക്ഷണത്തിലാണ് അവർ ഇപ്പോൾ ഉള്ളത്.
ആശുപത്രി ജീവനക്കാരും രോഗികളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ നിത്യേന എത്തുന്ന തൃശൂർ മെഡിക്കൽ കോളേജ് വളപ്പിൽ വെച്ച് ഡോക്ടർക്ക് തന്നെ പാമ്പുകടിയേറ്റത് ജീവനക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.




