ന്യൂഡൽഹി: സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ ഒടുവിൽ പ്രവർത്തനക്ഷമമായി. വെബ്‌സൈറ്റ് ഉടൻ ശരിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നീണ്ടത് ഇന്നലെ രാവിലെ മുതൽ അപേക്ഷിക്കാൻ കാത്തിരുന്ന നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു.
ഓൺ സ്‌ക്രീൻ മാർക്കിംഗ് വഴിയുള്ള മൂല്യനിർണയത്തിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് പോർട്ടലിന്റെ പ്രവർത്തനവും അവതാളത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ സിബിഎസ്ഇ വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ഉണ്ടായതായി അധികൃതർ സമ്മതിച്ചിരുന്നു.
വിഷയം കടുത്ത വിവാദമായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. സിബിഎസ്ഇയോട് അടിയന്തര വിശദീകരണം ആവശ്യപ്പെട്ട മന്ത്രാലയം, പോർട്ടൽ നടത്തിപ്പ് ചുമതലയുള്ള വിവാദ കമ്പനിയായ ‘COEMPT’-ന് കരാർ നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടും തേടിയിട്ടുണ്ട്. കമ്പനിക്ക് അനുകൂലമായി ടെൻഡർ വ്യവസ്ഥകളിൽ ഉൾപ്പെടെ തിരുത്തലുകൾ വരുത്തിയെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
സിബിഎസ്ഇ പോർട്ടൽ തകരാറും വിദ്യാർത്ഥികളുടെ പരാതികളും ഉയർത്തിയ പ്രതിസന്ധി ഇന്ന് ചേരുന്ന വിദ്യാഭ്യാസ പാർലമെന്ററി സമിതി യോഗം പ്രത്യേകമായി പരിഗണിക്കും. അപേക്ഷാ തീയതി നീട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




