:ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ ചോദിച്ചു. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദങ്ങൾ അവതരിപ്പിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ ഇടപെടൽ.
അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധി ഉണ്ടായതെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും, ശബരിമല കേസിൽ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ക്ഷേത്രവുമായി ബന്ധമുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഹർജിക്കാരുടേത് അനാവശ്യ ഇടപെടലാണെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
ഈ നിരീക്ഷണത്തോട് യോജിച്ചുകൊണ്ടാണ്, ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ഉയർത്തിയത്. ശബരിമല യുവതി പ്രവേശം അംഗീകരിച്ച മുൻപത്തെ അഞ്ചംഗ ബെഞ്ചിന്റെ വിധിയിലെ പിഴവുകളിലേക്കാണ് ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശങ്ങൾ വിരൽ ചൂണ്ടുന്നത്.
അയ്യപ്പക്ഷേത്രങ്ങളിൽ ശബരിമലയിൽ മാത്രമാണ് യുവതികൾക്ക് നിയന്ത്രണമുള്ളതെന്നും, അവിടുത്തെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്മചാരി’ എന്ന സങ്കല്പത്തിലുള്ളതിനാലാണ് ഇതെന്നും സിംഗ്‌വി വാദിച്ചു. ഇത് ലിംഗവിവേചനമല്ലെന്നും, വർഷങ്ങളായി നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ക്ഷേത്രത്തിൽ ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ വിഭാഗത്തിൽപ്പെട്ടവരാണെന്ന എൻ.എസ്.എസിന്റെ വാദത്തെ ബോർഡ് എതിർത്തെങ്കിലും, ജാതി-വർഗ്ഗ വിവേചനങ്ങൾ പാടില്ലെന്ന നിലപാടിൽ ബോർഡ് ഉറച്ചുനിന്നു.
ദേവസ്വം ബോർഡിന്റെ വാദങ്ങൾ പൂർത്തിയായതോടെ കേസ് മാറ്റിവെച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ വരും ദിവസങ്ങളിൽ കോടതി കേൾക്കും.

Kerala



