തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സാഹചര്യത്തിൽ, ഈ വർഷത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ആലോചന. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യവും ദേവസ്വങ്ങളുടെ പരിഗണനയിലുണ്ട്. വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്ന തീരുമാനം പാലിച്ച് മുന്നോട്ടുപോകാനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായും സർക്കാർ പ്രതിനിധികളുമായും വരുംദിവസങ്ങളിൽ വിശദമായ കൂടിയാലോചനകൾ നടത്തും.
അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനുമാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് ദേവസ്വം വൃത്തങ്ങൾ അറിയിച്ചു. വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചാൽ അത് അംഗീകരിക്കാനാണ് പ്രാഥമിക ധാരണ.
മുണ്ടത്തിക്കോട്ടെ അപകടത്തിൽ മരിച്ച 13 പേരിൽ ആറ് പേരെ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ സാധിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിന്നിച്ചിതറിയ നിലയിലുള്ള ശരീരഭാഗങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനാ നടപടികൾ ഇന്ന് ആരംഭിക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് തൃശ്ശൂരിലെത്തി സാമ്പിളുകൾ ശേഖരിക്കും. മൃതദേഹപരിശോധന വേഗത്തിലാക്കാൻ മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.




