തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മുതുതല കോഴിക്കോട്ടിരി സ്വദേശി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.
90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന പ്രവീണിന് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. പ്രവീണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും.
സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി നടത്തിവന്ന വിശദമായ പരിശോധന എഡിഎമ്മിന്റെ (ADM) നേതൃത്വത്തിൽ പൂർത്തിയാക്കി. കുളത്തിൽ നിന്ന് ശരീരഭാഗങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും സ്ഫോടന സ്ഥലത്തുനിന്ന് നിർണ്ണായകമായ ചില വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം പോലീസ് തുടർനടപടികൾ സ്വീകരിക്കും.പരിക്കേറ്റ പലരുടെയും നില ഇപ്പോഴും ആശങ്കാജനകമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.




