കൊച്ചി: നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് മലയാള സിനിമയിലുണ്ടായ വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. സംഭവത്തിൽ നടൻ ഉണ്ണി മുകുന്ദനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകൻ അഭിലാഷ് പിള്ള രംഗത്തെത്തി. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത് ഉണ്ണി മുകുന്ദനെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ വന്നതിന് പിന്നാലെ താൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും, അത് അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അഭിലാഷ് വ്യക്തമാക്കി.
സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വരുമ്പോൾ മുരളി കുന്നുംപുറം പെട്ടെന്ന് പ്രകോപിതനാകാറുണ്ടെന്നും, ‘വെള്ളം’ സിനിമയിലെ കഥാപാത്രത്തെപ്പോലെ ‘വിഡ്രോവൽ സിൻഡ്രോം’ ബാധിച്ചതുപോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും അഭിലാഷ് പിള്ള പരിഹസിച്ചു. ‘സുമതി വളവ്’ എന്ന ചിത്രത്തിന്റെ ബജറ്റ് 14 കോടി രൂപയാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സിനിമ പ്രതിസന്ധിയിലായപ്പോൾ ഗോകുലം മൂവീസിനെ ഭാഗമാക്കിയത് താനാണെന്നും, തന്റെ പക്കൽ നിന്ന് പോലും മുരളി മൂന്ന് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ആത്മഹത്യയുടെ വക്കിലാണെന്ന് പറയുന്ന നിർമ്മാതാവ് രണ്ടാഴ്ച മുൻപ് ഒരു തമിഴ് റീമേക്കിന് അഡ്വാൻസ് നൽകിയെന്നും അഭിലാഷ് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Kerala



