തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ധാരണയായി. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ ആചാരങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരു മണിക്കൂർ നീളുന്ന കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കി പ്രതീകാത്മകമായി മാത്രമായിരിക്കും നടത്തുക.
വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി മറ്റ് ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്ന തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട് യോഗം അംഗീകരിച്ചു. ഇതനുസരിച്ച് ഇലഞ്ഞിത്തറ മേളം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഗംഭീരമായി തന്നെ നടക്കും. ദുരന്തത്തിന്റെ ആഘാതത്തിൽ നഗരം വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ പൂരത്തിന്റെ ആഘോഷപ്പൊലിമ പരമാവധി കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.
മരണസംഖ്യ 14 ആയി; ആശങ്ക ഒഴിയാതെ തൃശ്ശൂർ
അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷ് അടക്കം നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ 11 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ദുരന്തത്തിൽപ്പെട്ട നാല് പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. സ്ഫോടന സ്ഥലത്തുനിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീരഭാഗങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഇന്ന് ഡിഎൻഎ (DNA) പരിശോധന നടത്തും. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




