ദില്ലി :കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള രാഷ്ട്രീയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പദവിയിലേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. ഹൈക്കമാൻഡ് നേതൃത്വത്തിൽ നടന്നുവരുന്ന ചർച്ചകളിൽ കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കമെന്നും അദ്ദേഹത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ രാത്രി ഇതുസംബന്ധിച്ച പ്രാഥമിക ധാരണയിലെത്തിയതായും സോണിയാ ഗാന്ധിയുമായുള്ള അവസാനവട്ട ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം പുറത്തുവരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ആരാകണമെന്ന കോൺഗ്രസിൻ്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് ഘടകകക്ഷികൾ അറിയിച്ചതോടെ ഹൈക്കമാൻഡിന് നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന വേദി സംബന്ധിച്ചും ചർച്ചകൾ സജീവമാണ്; കേരളത്തിൽ നിയമസഭാ കക്ഷി യോഗം വിളിച്ചോ അതല്ലെങ്കിൽ ഡൽഹിയിൽ വെച്ച് നേരിട്ടോ പ്രഖ്യാപനം ഉണ്ടായേക്കാം. അതേസമയം, അനുനയ ഫോർമുലയുടെ ഭാഗമായി ഉപമുഖ്യമന്ത്രി പദം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും, നിലവിൽ അത്തരമൊരു സ്ഥാനം വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വമെന്ന് അറിയുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകൾ ഒന്നുമില്ലെങ്കിൽ കെ.സി. വേണുഗോപാൽ തന്നെ കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കാനാണ് നിലവിലെ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്.




