പയ്യന്നൂർ: സി.പി.എം ലോക്കൽ കമ്മിറ്റി യോഗത്തിനിടെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. സി.പി.എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെ ഒരു ലോക്കൽ കമ്മിറ്റി അംഗമാണ് മോശം പരാമർശം നടത്തിയത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്.
മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലുണ്ടായ അധിക്ഷേപത്തിനെതിരെ വനിതാ നേതാവ് പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് യോഗത്തിൽ കടുത്ത വാക്കേറ്റത്തിലേക്ക് നയിച്ചത്. വി. കുഞ്ഞികൃഷ്ണന് അനുകൂലമായി വനിതാ നേതാവ് വോട്ട് മറിച്ചെന്ന ആരോപണം ലോക്കൽ കമ്മിറ്റി അംഗം യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. ഈ ആരോപണത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ വാക്കേറ്റം രൂക്ഷമാകുകയും, തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തുവെന്നാണ് വിവരം.
വനിതാ നേതാവിന്റെ ആവശ്യം:
ജില്ലാ സെക്രട്ടറിയുടെ മുന്നിൽ വച്ചുണ്ടായ അധിക്ഷേപത്തിൽ കടുത്ത അമർഷത്തിലാണ് വനിതാ നേതാവ്. പാർട്ടി വേദികളിൽ വനിതാ നേതാക്കൾ നേരിടുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് അവർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പയ്യന്നൂരിൽ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമാക്കുന്നതാണ് പുതിയ വിവാദം. ഈ സംഭവത്തിൽ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇപ്പോൾ അണികൾ ഉറ്റുനോക്കുന്നത്.




