കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. അതേസമയം, ഇത് തന്നെ തകർക്കാൻ ബോധപൂർവം കെട്ടിച്ചമച്ച കള്ളക്കേസാണെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞായിരുന്നു പോലീസിന്റെ മിന്നൽ നീക്കം. ജനുവരി 9-ന് ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. പീഡനശ്രമത്തിന് പുറമെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനും രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ബിഎൻഎസ് (BNS) 75, 75(1), 79 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ആരോഗ്യസ്ഥിതിയും ജാമ്യാപേക്ഷയും
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) പരിഗണിക്കും. അഡ്വ. സിയാദ് മുഖേനയാണ് റഗുലർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും വിധേയനായ ആളാണെന്നും, പ്രതിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെടും.
പോലീസിനെതിരെ പ്രതിഭാഗം
അറസ്റ്റ് നടപടികളിൽ പോലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ആരോപിച്ചു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ ആശുപത്രിയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നെങ്കിലും നാടകീയമായി മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
സംഭവത്തിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന നടി, കൗൺസിലിംഗിന് ശേഷമാണ് നിയമപോരാട്ടത്തിന് തയ്യാറായത്. സിനിമാ സെറ്റിൽ വെച്ച് തന്നെ പരാതി ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും നടിയുടെ മൊഴിയിലുണ്ട്.




