തിരുവനന്തപുരം :ചിറയിൻകീഴ് അഴൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
കുട്ടി ഉറങ്ങുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തി പിടികൂടി. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൂട് കൂടുന്നു; ജാഗ്രത വേണം
വേനൽ കടുക്കുന്നതോടെ കരയിടുക്കുകളിലും മാളങ്ങളിലും കഴിയുന്ന പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ തണുപ്പ് തേടി വീടുകൾക്കുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. വീടിന്റെ പരിസരങ്ങളിൽ പാഴ്വസ്തുക്കളോ കരിയിലകളോ കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും, രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വീടിനുള്ളിൽ തണുപ്പുള്ള ഭാഗങ്ങൾ, ചെരുപ്പുകൾ വെക്കുന്ന ഇടങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണം. പാമ്പ് കടിയേറ്റാൽ സമയം കളയാതെ എത്രയും വേഗം ആന്റി വെനം ലഭ്യമായ ആശുപത്രികളിൽ എത്തിക്കുക എന്നതാണ് ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴി.




