കൊല്ലം: സാമ്പത്തിക ലാഭത്തിനായി വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാന ഏജന്റുമാരും അവയവം കൈമാറിയ യുവാവും കൊല്ലത്ത് പിടിയിലായി. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), പട്ടത്താനം സ്വദേശിയും വടക്കേവിളയിൽ വാടകയ്ക്ക് താമസിക്കുന്നവനുമായ സുധീർ (31) എന്നിവരാണ് അറസ്റ്റിലായ ഏജന്റുമാർ. ഇവരുടെ നിർദ്ദേശപ്രകാരം അവയവം നൽകിയ വിനോദ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്തത് വ്യാജ ആധാർ കാർഡുകൾ
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഹേമലത ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കിളികൊല്ലൂർ പൊലീസ് ശ്രീജയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും വ്യാജമായി നിർമ്മിച്ച ആധാർ കാർഡുകളും ഉൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തു. ശ്രീജയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് എറണാകുളത്ത് വച്ച് നടന്ന അവയവക്കച്ചവടത്തിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. തുടർന്നുള്ള അന്വേഷണത്തിലാണ് സുധീറിനെയും വിനോദിനെയും പിടികൂടിയത്.
മുഖ്യപ്രതിയെ പിടികൂടി ; മറ്റു കൂട്ടാളികൾക്കായി തിരച്ചിൽ
കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബ് കല്ലത്രയ്ക്കും സംഘത്തിലെ മറ്റ് പ്രതികൾക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടയിൽ നജീബിനെ ഗാസിയാബാധയിൽ നിന്ന് പിടിയിലായി . കൊല്ലം എ.സി.പി രാജേഷ് ടി.ആറിന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ എസ്.എച്ച്.ഒ അമൃത സതീപൻ ഐ.പി.എസ്, ഇൻസ്‌പെക്ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒമാരായ രാജഗോപാൽ, അംബു, സി.പി.ഒമാരായ ജീനാമോൾ, ബിനിൽ എന്നിവരും ഉണ്ടായിരുന്നു.
നിയമവിരുദ്ധമായി രേഖകൾ ചമച്ച് കൂടുതൽ അവയവക്കൈമാറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.




