വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണിത്. അപകടത്തിൽ മരിച്ച 20 പേരെ ഇതുവരെ തിരിച്ചറിഞ്ഞതായും ബാക്കി 4 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ 14 അംഗ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് സർക്കാർ തീരുമാനം.
വിരുദുനഗറിന് സമീപം പ്രവർത്തിക്കുന്ന ‘വനജ ഫയർ വർക്സ്’ എന്ന പടക്ക നിർമ്മാണ യൂണിറ്റിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ അമ്പതോളം തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു വീണു. കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് പ്രാദേശികവാസികൾ നൽകുന്ന വിവരം.
സംഭവത്തിന് ഉത്തരവാദിയായ കെട്ടിട ഉടമയ്ക്കെതിരെ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. ഇവർ ഉടൻ തന്നെ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. നിർമ്മാണ ശാലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.




