തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഭരണത്തെയും പ്രവര്‍ത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നഗരസഭാ ഭരണം ജനങ്ങള്‍ക്ക് ദുസ്സഹമായി മാറിയിരിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണസമിതി പൂർണ്ണ പരാജയമാണെന്നും മന്ത്രി ആരോപിച്ചു.
. മാലിന്യനീക്കം ഫോട്ടോഷൂട്ട് മാത്രം
നഗരത്തിലെ മാലിന്യപ്രശ്നം അതീവ ഗുരുതരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യ നീക്കം വെറും ഫോട്ടോഷൂട്ടായി മാറിയിരിക്കുന്നു,” അദ്ദേഹം പരിഹസിച്ചു. നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും കുടിവെള്ള പ്രശ്നത്തിന് നഗരസഭയ്ക്ക് ഉത്തരവാദിത്തമില്ലെന്ന മേയറുടെ വാദം പരിഹാസ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സെന്‍കുമാറിനും ശ്രീലേഖയ്ക്കുമെതിരെ വിമര്‍ശനം
മുൻ പോലീസ് ഉദ്യോഗസ്ഥരായ ടി.പി. സെൻകുമാർ, ആർ. ശ്രീലേഖ എന്നിവർക്കെതിരെയും മന്ത്രി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. “പോടാ പുല്ലേ പോലീസേ” എന്ന മുദ്രാവാക്യത്തിന് മുൻകൂർ പ്രാബല്യം ഉണ്ടോ എന്ന് ചോദിച്ച മന്ത്രി, ഇവർ സർവീസിൽ ഇരുന്ന കാലയളവിൽ എടുത്ത നടപടികൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
സൂര്യാഘാതം: ജാഗ്രത വേണം
സംസ്ഥാനത്ത് സൂര്യാഘാത സാധ്യത നിലനിൽക്കുന്നതിനാൽ തൊഴിൽ സമയത്തിൽ മാറ്റം വരുത്തിയ സർക്കുലർ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ വെയിലത്തുള്ള ജോലി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പല തൊഴിലുടമകളും ഇത് പാലിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഇതിനെതിരെ കർശന നടപടികൾ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.




